Wednesday, September 9, 2009

ഉപദേശം ....



എനിക്ക് കിട്ടിയ ഒരു ഉപദേശമാണ് 'ആണ്‍കുട്ടികള്‍ കരയരുത്. ' ഈ ഉപദേശം ആദ്യം കിട്ടിയ സമയം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. കുഞ്ഞുനാളില്‍ മൂത്രം കൊണ്ട് ചിത്രം വരക്കുമായിരുന്നു വട്ടത്തിലുള്ള ചിത്രങ്ങളായിരുന്നു വരച്ചതിലേറയും മൂത്രതുള്ളികള്‍ പൊടിമണ്ണില്‍ ചിത്രങ്ങളായി വിരിയുമ്പോള്‍ ഒരു രസം . ഇങ്ങനെ മൂത്രമൊഴിച്ചാല്‍ നിന്‍റെ 'കുഞ്ഞാണി ' ഞാന്‍ ചെത്തി കളയുമെന്ന് പറഞ്ഞു ഉപ്പ മുണ്ട് മടക്കികുത്തി പഴയ സിനിമയിലെ വില്ലന്മാരെ പോലെ എന്നെ പിടിക്കാന്‍ വരും.എന്നും ഓടി രക്ഷപെടാറുള്ള ഞാന്‍ ഉപ്പയുടെ കൈകളില്‍ കുടുങ്ങി ചെറിയ വടികൊണ്ട് വലിയ തല്ലുകള്‍ കിട്ടി തല്ലുമ്പോള്‍ ഉപ്പ പറയുമായിരുന്നു 'ഇനി നീ ഇങ്ങനെ മൂത്രമോഴികരുത്'
തല്ലുകള്‍ കിട്ടി കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ഉമ്മയുടെ അടുത്തേക്ക്‌ ചെന്നപ്പോള്‍ ചില്ല് ഭരണിയില്‍ നിന്ന് കടുമാങ്ങ എടുത്ത് തന്നു പറഞ്ഞു ."ന്‍റെ കുട്ടി കരയണ്ട ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ല ...!"കടുമാങ്ങ വായേക്ക് വെക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു 'ഉമ്മ എന്‍റെ ചിത്രം കണ്ടോ ...?'ഉത്തരം ഒരു ചെറു ചിരിയായിരുന്നു.


ഉപ്പയുടെ വിരലില്‍ പിടിച്ച്‌ സ്കൂളില്‍ പോകുമ്പോള്‍. വഴി വക്കില്‍ പ്രിയ ഉണ്ടാകും അമ്മയുടെ കൂടെ .. അമ്മയാണ് അവള്‍ക്കെല്ലാം...പ്രിയയാണ് എന്‍റെ ഏക കളികൂട്ടുകരിയും . കീറിയ ഉടുപ്പുകള്‍ ധരിച്ചാണ് പ്രിയ സ്കൂളില്‍ വന്നിരുന്നത്. എന്‍റെ പുതിയ കുപ്പായം പ്രിയക്ക്‌ കൊടുത്തപ്പോള്‍ അവള്‍ ഉറക്കെ ചിരിച്ച് പറഞ്ഞു 'ഇതെനിക്ക്‌ വേണ്ട ഇത് ആണ്‍കുട്ടികള്‍ ഇടുന്നതാണ്' അവളുടെ ചിരിക്കേട്ടു ആരോ . പറയുനുണ്ടായിരുന്നു പെണ്‍കുട്ടികള്‍ ഉറക്കെ ചിരിക്കാന്‍ പാടില്ല ....' കുന്നിക്കുരുകള്‍ എണ്ണി നോക്കുന്ന അവള്‍ അത് കേട്ടോ ...?ആ.. ആര്‍ക്കറിയാം ...


സ്നേഹത്തില്‍ പൊതിഞ്ഞു കളികൂടുകരിക്ക് നല്‍കിയ ...ഉച്ച കഞ്ഞി പാത്രം. ഉച്ച കഞ്ഞി പാത്രം കാണാതായപ്പോള്‍ ഉമ്മയുടെ തല്ലുകൊണ്ട് കരഞ്ഞിരിക്കുമ്പോള്‍ ...പുതിയ പന്ത് തന്നു ഉപ്പയും പറഞ്ഞു 'ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ല ...!' ഉച്ച കഞ്ഞി പാത്രം കാണാതായപ്പോള്‍ അമ്മ തന്ന അടിയുടെ പാടുകള്‍ ഇന്നില്ല ഇന്നുള്ളത് ... ഉച്ച കഞ്ഞി പാത്രം നല്‍കിയപ്പോള്‍ ഞാന്‍ കണ്ട ...എന്‍റെ കളികൂടുകാരിയുടെ ചിരിക്കുന്ന വദനം മാത്രം .രാജന്‍ മാഷ് സമ്മാനമായി തന്ന കടലാസ് പെന്‍സില്‍ അവള്‍ക്ക്‌ കൊടുത്തപോള്‍..അവള്‍ തന്നത് വാടിയ കണ്ണി മാങ്ങയാണ്‌ ...ഇതിന്‍റെ രുചിയാണ് ഇന്നും എന്‍റെ നാവിന്‍ തുമ്പില്‍ ....

ജീവിത ചക്രം പിന്നെയും ഒരുപാട് തിരിഞ്ഞു കാലം പല ഓര്‍മകളെയും മായിച്ചു കളഞ്ഞു .ചെറുതായി മഴ പെയ്യുന്ന ഇന്നലയുടെ രാത്രിയില്‍ ഭാര്യയെ പുണര്‍ന്നു കിടക്കവേ അവള്‍ മന്ത്രിച്ചു.'നിങ്ങളാണ് എന്‍റെ എല്ലാം ഇക്കാക്ക്‌ വേണ്ടിയാണു ഞാന്‍ ജീവിക്കുന്നത് '.പുലര്‍ച്ചയില്‍ ചെറിയ കുട്ടിയെ എന്‍റെ അടുത്ത് കിടത്തി ഭര്യ കാമുകനോടപ്പം പോയപ്പോള്‍ അവള്‍ ഒരു തുണ്ട് കടലാസ്സില്‍ എനിക്കായ്‌ എഴുതി വെച്ചു. 'കുട്ടിയെ നോക്കണമെന്നും ,ആണുങ്ങള്‍ കരയരുതെന്നും .....'